എറണാകുളം: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്.
തടസമില്ലാത്ത യാത്ര എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികളുടെ ഭാഗമാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിംഗ് മികവോടെയും നിര്‍മ്മാണം പൂർത്തിയാക്കി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മറ്റ് ഏജന്‍സികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
വൈറ്റിലയിൽ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേൽപ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി 2017 ഓഗസ്റ്റ് 31 ന് നൽകി. 2017 സെപ്തംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017 നവംബര്‍ 17 ന് 78.36 കോടി നിര്‍മ്മാണച്ചെലവ് ക്വാട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.
2017 ഡിസംബര്‍ 11 ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്.
ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിര്‍മ്മാണം.
ഫ്ളൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യൻ റോഡ് കോൺഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജൻസികൾ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം.
പൈല് ഫൗണ്ടേഷന് നല്കി നിര്‍മ്മിച്ചിരിക്കുന്ന ഫ്ളൈഓവറിന് 34 പിയര്‍, പിയര്‍ ക്യാപ്പുകള്‍ എന്നിവ വീതവും 116 പ്രീസ്ട്രെസ്ഡ് ഗര്‍ഡറും നല്കിയിരിക്കുന്നു. ഇതിന് മുകളില്‍ ആര്‍സിസി ഡെക്ക് സ്ലാബ് ആണുള്ളത്. ഇതിന് മുകളില്‍ മസ്റ്റിക് അസ്ഫാള്‍ട്ട് നല്കി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്കി ഉപരിതലം ഗതാഗത യോഗ്യമാക്കിയിരിക്കുന്നു.
രണ്ട് അപ്രോച്ച് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ ആവശ്യമായ ഫിനിഷിംഗും നല്‍കിയിട്ടുണ്ട്. ഫ്ളൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിംഗും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്ളൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച് ടൈല്‍ പാകി ഗതാഗതയോഗ്യമാക്കിയിരിക്കുന്നു.
ഇതിനു പുറമേ, ഫ്ളൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സര്‍വ്വീസ് റോഡുകള്‍ പുതുതായി നിര്‍മ്മിച്ചു. പൊന്നുരുന്നി ഭാഗത്ത് നിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വ്വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഫ്ളൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്. പൊന്നുരുന്നി ഭാഗത്ത് നിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.
മേല്‍പ്പാലത്തിന് താഴെ കടവന്ത്ര – തൃപ്പൂണിത്തുറ, ആലപ്പുഴ – തൃപ്പൂണിത്തുറ, ആലപ്പുഴ – ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ദേശീയപാത 66, 966 ബി, 85 എന്നിവയുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിൽ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 26 നാണ്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ 74.45 കോടി രൂപയ്ക്ക് ആണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
വില്ലിംഗ്ടണ്‍ ഐലന്റ് ഭാഗത്ത് നിന്നും ബി.പി.സി.എല്ലിലേക്ക് ഭീമന് മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ പോകുന്നതിനുള്ള വഴിയുമാണ് ഇത്. വിശദമായ പദ്ധതിരേഖ പ്രകാരം ആറുവരിപ്പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ 24.1 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം വിഭാവനം ചെയ്തിരിക്കുന്നത്.
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ സമയത്ത് തന്നെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇരുവശത്തുമായി ഡൈവേര്ഷന് റോഡുകളും, തൃപ്പൂണിത്തുറ, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ഭാഗത്തുനിന്നും അരൂര്‍ ഭാഗത്തേക്ക് പോകാന്‍ മേല്‍പ്പാലത്തിന് ഇരുവശത്തും സ്ലിപ് റോഡുകളും നല്‍കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളില്‍ വൈദ്യുതി വിളക്കുകള്‍, ഓട എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്ളതാണ്. മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് സിഗ്നല്‍ സ്ഥാപിക്കുന്നതിനും, കോണ്‍ക്രീറ്റ് പേവിംഗ് ടൈല്‍ വിരിച്ച് മോടി കൂട്ടുന്നതിനും, വഴിവിളക്കുകള്‍ ക്രമീകരിച്ച് ജംഗ്ഷനിലെ വികസനവും എല്ലാം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുകയാണ്.
കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്തുള്ള ഉയരം 5.50 മീറ്ററില്‍ നിന്നും 6.50 മീറ്ററായി ഉയര്‍ത്തണമെന്ന ബിപിസിഎല്‍ അധികാരികളുടെ നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഐലന്റ് ഭാഗത്ത് നിന്നുള്ള 5.50 മീറ്ററിലധികം ഉയരം വരുന്ന ഭീമന് മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് ഉയരം കൂട്ടാന്‍ ആവശ്യപ്പെട്ടത്. അതിനായി നിലവിലെ ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 30 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ കൂടി അധികമായി നിര്‍മ്മിച്ചു. പാലത്തിന്റെ 450 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നീളം 281 മീറ്ററാണ്.
അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ നിലവിലെ പാലത്തിന്റെ ആകെ നീളം 731 മീറ്ററാണ്. ഇപ്പോള്‍ 30 മീറ്റര്‍ നീളമുള്ള 15 സ്പാനുകളാണ് മേല്‍പ്പാലത്തില്‍ ഉള്ളത്. പാലത്തിലെ ടാറിങ്ങും സ്ലിപ് റോഡുകളിലെയും സര്‍വീസ് റോഡുകളിലെയും ബി.സി വര്‍ക്കും പെയിന്റിംഗ് ജോലികളും പൂര്‍ത്തിയായി. തൃപ്പൂണിത്തുറ, അരൂര്‍, വൈറ്റില ഭാഗങ്ങളിലെ കാന നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുന്നതോടൊപ്പം ദേശീയ പാതയിലൂടെയുള്ള സഞ്ചാരത്തിന് സിഗ്നല്‍ ആവശ്യമില്ലാതാവുകയും കൂടിയാണ്. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കിയാണ് മുന്നോട്ടുപോയത്.