തുക അനുവദിച്ചത് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി

എറണാകുളം: മൂവാറ്റുപുഴ-തൊടുപുഴ റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.68-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. വാഴക്കുളം കല്ലൂര്‍ക്കാട് കവല മുതല്‍ തെക്കുംമല വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് 2.68-കോടി രൂപ അനുവദിച്ചിരിക്കുന്നത്. റോഡ് ബി.എം, ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുകയും, റിഫ്ളക്സ് ലൈറ്റുകളും, മുന്നറിയിപ്പ് ബോര്‍ഡുകളും, സീബ്രാലൈനുകളും സ്ഥാപിക്കും. ഇതോടൊപ്പം റോഡില്‍ വെള്ളകെട്ടുള്ള ഭാഗങ്ങളില്‍ ഓടകളും, കോണ്‍ഗ്രീറ്റിംഗും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് മനോഹരമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

മൂവാറ്റുപുഴ-പുനലൂര്‍ റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ പി.ഒ. ജംഗ്ഷന്‍ വാഴക്കുളം വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിന് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10-കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തിരുന്നു.

മൂവാറ്റുപുഴയിലെ പ്രധാന റോഡുകളെല്ലാം തന്നെ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞവര്‍ഷം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി എം.സി റോഡിലെ മൂവാറ്റുപുഴ മുതല്‍ വല്ലം വരെയുള്ള റോഡ് 15-കോടി രൂപ മുതല്‍ മുടക്കി നവീകരിച്ചിരുന്നു.