ആലപ്പുഴ: രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യ വ്യാപകമായി ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടക്കമായി. ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജോര്‍ജ്കുട്ടി ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ എ എം ആരിഫ് എം പി തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കോവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് നല്ലരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടക്കം മുതല്‍ നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്തു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി 10 മാസം പിന്നിടുന്ന അവസരത്തില്‍ വാക്‌സിന്‍ കണ്ടുപിടിക്കാനായത് വലിയ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷനു വേണ്ട ക്രമീകരണങ്ങളും പ്രവര്‍ത്തങ്ങളും നല്ല രീതിയിലാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് എ എം ആരിഫ് എം പി പറഞ്ഞു.

ആശുപത്രി സൂപ്രണ്ടന്റ് ആര്‍ വി രാംലാല്‍,,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുള്‍ സലാം, പ്രൊഫസര്‍മാരായ ഡോ.ടി.കെ.സുമ,നഴ്സിംഗ് സൂപ്രണ്ട് പ്രഭാകുമാരി വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.സുനില്‍ ഡാനിയേല്‍,കോവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.ജൂബി ജോണ്‍ എന്നിവര്‍ നേത്യത്വം നല്‍കി.