* പരാതി പരിഹരിക്കാൻ മന്ത്രിമാർ ജില്ലകളിലേക്ക്


ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ഫെബ്രുവരി 1 മുതൽ 18 വരെ സാന്ത്വന സ്പർശം എന്ന പേരിൽ അദാലത്തുകൾ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരോട് വീഡിയോ കോൺഫറൻസ് വഴി നിർദ്ദേശിച്ചു.
പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെൻററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ഫെബ്രുവരി 1, 2, 4 തീയതികളിൽ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളിൽ അദാലത്ത് നടക്കും. ഈ ജില്ലകളിൽ ജനുവരി 24ന് ഉച്ച മുതൽ 28 വൈകിട്ട് വരെ പരാതികൾ സ്വീകരിക്കും.

ഫെബ്രുവരി 8, 9, 11 തീയതികളിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ. ഈ ജില്ലകളിൽ ജനുവരി 27 ഉച്ച മുതൽ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.

ഫെബ്രുവരി 15,16, 18 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ. ഈ ജില്ലകളിൽ ഫെബ്രുവരി 3 ഉച്ച മുതൽ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.

ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകാൻ അക്ഷയ സെൻററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആദിവാസികൾക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവർത്തനം കലക്ടർമാർ ഏകോപിപ്പിക്കണം. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കലക്ടർമാർക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെൻററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും.

പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയിൽ പരാതികൾ പരിഹരിക്കണം.
പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്‌നങ്ങൾ കലക്ടർമാർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം.

യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണൽ ചീഫ് സെക്രട്ടറി വി.പി. ജോയ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഇതുവരെ തീർപ്പാക്കിയത് 2,72,441 പരാതികൾ

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെൽ കാര്യക്ഷമമായി പരാതികൾക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളിൽ 2,72,441 എണ്ണം തീർപ്പാക്കി. സി.എം.ഒ പോർട്ടലിൽ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 34,778 എണ്ണമാണ് തീർപ്പാക്കാനുള്ളത്.

ഇതിനെല്ലാമുപരി പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഉന്നതതലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  അതിൻറെ ഭാഗമായാണ് സാന്ത്വന സ്പർശം സംഘടിപ്പിക്കുന്നത്.