പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടിയുടെ നിര്‍മാണം – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നാടിന്റെ ത്വരിതവികസനം ഉറപ്പാക്കാന്‍ തടസ്സരഹിതമായ റോഡ് ശൃംഖല സാധ്യമാക്കാനാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

251.48 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈന്‍ ഫുട്പ്പാത്തും ഉണ്ടാകും. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേല്‍പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളില്‍ റെയില്‍വേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മുന്നേറ്റമാണ് നാലര വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായത്. കിഫ്ബി, റീബില്‍ഡ് കേരള, കെ.എസ്.ടി.പി, വാര്‍ഷിക പദ്ധതികള്‍ തുടങ്ങിയ പ്രയോജനപ്പെടുത്തി ഏതാണ്ട് 25,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. 2021-22 ല്‍ 10,000 കോടി രൂപയുടെയെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 8383 കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാകും.നമ്മുടെ നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സര്‍ക്കാര്‍ സാധ്യമാക്കുന്നത്.പൊതുഗതാഗത രംഗത്തു വലിയ മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന പദ്ധതികളാണ് അടുത്തുതന്നെ പൂര്‍ത്തിയാകാന്‍ പോകുന്നതെന്നും ഇതിന് എല്ലാ പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ ഉദ്ഘാടനചടങ്ങുകളില്‍ സംബന്ധിച്ചു