തൃശ്ശൂർ: പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളോടെ ജില്ലയിൽ 10, 12 ക്ലാസ്സുകൾ. എട്ട് മാസത്തിനു ശേഷം സംശയ നിവാരണത്തിനും മറ്റുമായി സ്‌കൂളുകൾ തുറന്നുപ്രവർത്തിച്ചത് ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരുന്നു. ഇതാണ് മാർച്ച് 17 ന് ആരംഭിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മാറ്റിയത്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം ക്ലാസിൽ 20 കുട്ടികൾ എന്നാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന മാനദണ്ഡപ്രകാരം പത്തുകുട്ടികളെ വീതം ഓരോ വിഷയത്തിനും അധിക ക്ലാസെടുക്കുകയായിരുന്നു ഇതേവരെ അധ്യാപകർ.

മാറ്റങ്ങളുടെ ഭാഗമായി ‘ ജനു. 25 മുതൽ മുഴുവൻ അധ്യാപകരോടും സ്‌കൂളിൽ ജോലിക്കെത്താനും ഉത്തരവിൽ നിർദേശിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വരാൻ പറ്റാത്ത മുഴുവൻ അധ്യാപകരും ഇതുപ്രകാരം ജോലിക്ക് ഹാജരായി. എന്നാൽ വരാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നുറപ്പായി. ശനിയാഴ്ച പ്രവൃത്തിദിനമായ സാഹചര്യത്തിൽ സ്കൂളുകൾക്കും ഇതു ബാധകമാണ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചതു മുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്താണു പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.

നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധത്തിലും നൂറിൽ അധികം കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയിലും ക്രമീകരണം നടത്തണം. രാവിലെ എത്തുന്ന കുട്ടികൾ വൈകീട്ടു വരെ സ്കൂളിൽ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതിനുള്ള ക്രമീകരണവും ആകാം. കുട്ടികൾ വീട്ടിൽനിന്നുകൊണ്ടുവരുന്ന ഭക്ഷണം അവർക്കു നിർദേശിച്ചിട്ടുള്ള ബെഞ്ചിൽ തന്നെ ഇരുന്നു കഴിക്കണം. കൈകഴുകുന്ന സ്ഥലത്തു ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. കോവിഡ് മാനദണ്ഡം ലംഘിക്കുന്ന തരത്തിൽ കൂട്ടംകൂടൽ അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു.