ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷൻ
കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല ക്ഷേത്രകോമ്പൗണ്ടിൽ മാത്രം

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ചടങ്ങുകൾ ആചാരപരമായി ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്ര കോമ്പൌണ്ടിനുള്ളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും.

ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൌണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. ആൾക്കാർക്ക് അവരവരുടെ സ്വന്തം വീടുകളിൽ പൊങ്കാലയിടാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളും  കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.  കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കുവാനും യോഗത്തിൽ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.

വി.എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.