മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പച്ച മത്സ്യം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാട്ടിന്‍പുറത്തുകാര്‍ക്ക് നല്ല മത്സ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയും മത്സ്യത്തൊഴിലാളികളെ കാലങ്ങളായി ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച വില മത്സ്യഫെഡ് വഴി നല്‍കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍   പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷോറും ഉദ്ഘാടനം യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ് ടി.ബിജു നിര്‍വഹിച്ചു. സെനറ്റംഗം വിനോദ്. എന്‍ നീക്കാംപുറത്ത് ആദ്യവില്‍പന നടത്തി. കര്‍ഷക സംഘം പ്രതിനിധി പി. അശോകന്‍ ഏറ്റുവാങ്ങി.
മത്സ്യഫെഡ് ഭരണ സമിതിയംഗം കെ.വി.എം ഹനീഫ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.കെ ചന്ദ്ര സേനന്‍, തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ പ്രേമരാജ്, എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി ടി. ഷബീഷ്, ഡോ. ബി. എസ് ഹരികുമാരന്‍ തമ്പി, യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ സെക്രട്ടറി ടി.എം ദിലീപ് എന്നിവര്‍ സംസാരിച്ചു.