നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ച് സർവ്വകലാശാല ക്യാമ്പസുകളിൽ ഫെബ്രുവരി ഒന്ന്, ആറ്, എട്ട്, 11, 13 തീയതികളിലാണ് പരിപാടി. ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സർവ്വകലാശാലയിലും എട്ടാം തീയതി മഹാത്മാഗാന്ധി സർവ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂർ സർവ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾ സംവാദത്തിൽ പങ്കെടുക്കും. 200 വിദ്യാർത്ഥികൾ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവർ ഓൺലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ നിർദ്ദേശം സമർപ്പിക്കും. ജോൺ ബ്രിട്ടാസ്, വീണാ ജോർജ്ജ് എം.എൽ.എ, അഭിലാഷ് മോഹൻ, നികേഷ് കുമാർ, ജി.എസ് പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകർ പരിപാടിയിൽ അവതാരകരായി എത്തും. പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ ‘ഇൻസ്പയർ കേരള’ എന്ന പ്രത്യേക ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് കുസാറ്റിൽ കുസാറ്റ്, കെ.ടി.യു, ആരോഗ്യസർവ്വകലാശാല, ന്യുവാൽസ്, ഫിഷറീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ആറാം തീയതി കേരളസർവ്വകലാശാലയിൽ സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. എട്ടിന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നടത്തുന്ന പരിപാടിയിൽ എം.ജി, സംസ്‌കൃത സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.

11ന് കാലിക്കറ്റ് സർവ്വകലാശാലയിൽ കാലിക്കറ്റ്, കാർഷിക സർവ്വകലാശാല, മലയാളം സർവ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാർത്ഥി പ്രതിഭകൾ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ സർവ്വകലാശാലയിൽ 13-ലെ മീറ്റിൽ കണ്ണൂരിന് പുറമേ കാസർകോട് കേന്ദ്രസർവ്വകലാശാല, വെറ്റിനറി സർവ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.