എറണാകുളം:  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം ജില്ലാതല പരാതി പരിഹാര അദാലത്ത് 3 വേദികളിലായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അദാലത്തിന് സീനിയർ ഗവ. സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മേൽനോട്ടം വഹിക്കും. ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കുന്ന അദാലത്ത് 3 വേദികളിലായി സംഘടിപ്പിക്കാനാണ് തീരുമാനം.

ഫെബ്രു: 15ന് എറണാകുളം ടൗൺഹാളിലാണ് അദാലത്തിന്റെ തുടക്കം. മന്ത്രിമാരായ വി.എസ് സുനിൽകുമാർ ഇ. പി ജയരാജൻ ജി. സുധാകരൻ എന്നിവരും ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.

കണയന്നൂർ, കൊച്ചി താലൂക്കുകളുടെ അദാലത്ത് ആണ് ഫെബ്രുവരി 15 ന് നടക്കുന്നത്. ആലുവ, പറവൂർ താലൂക്കുകളിലെ അദാലത്ത് 16ന് ആലുവ യുസി കോളേജിലും കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ അദാലത്ത് 18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജി ലും നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 3 മുതൽ 9 വരെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദ്ദേശപ്രകാരം നേരിട്ട് റവന്യൂ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. അദാലത്ത് നടക്കുന്ന ദിവസം മന്ത്രിമാർക്ക് നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്‍ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം.

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്‍ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്നുണ്ട്. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ നിയോഗിച്ചു. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കും.

പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.