പാരമ്പര്യേതര ഊർജ്ജ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മികവിന്റെ കേന്ദ്രം

നൈപുണ്യ വികസനവും പാരമ്പര്യേതര ഊർജ്ജ മേഖലയിൽ ഉയർന്നുവരുന്ന അവസരങ്ങളും  പ്രയോജനപ്പെടുത്താൻ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റേയും (കെയ്‌സ്) കേന്ദ്ര നവ നവീകരണ ഊർജ്ജ മന്ത്രാലയത്തിന്റെ സംസ്ഥാന നോഡൽ ഏജൻസിയായ അനർട്ടിന്റെയും നേതൃത്വത്തിൽ മികവിന്റെ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നു. സൗരോർജ്ജവും പവനോർജ്ജവും  ഫലപ്രദമായി ഉപയോഗിക്കുന്ന നവതൊഴിൽ മേഖലയെ ലക്ഷ്യം വെക്കുന്ന പദ്ധതിയുടെ ധാരണാപത്രം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെയും സാന്നിധ്യത്തിൽ കൈമാറി. മന്ത്രി എംഎം മണിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ  സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് പ്രസാദ് (അനർട്ട്) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനൂപ് എം ആർ  (കെയ്‌സ്) എന്നിവർ ചേർന്നാണ് ധാരണാപത്രം കൈമാറിയത്.

ഊർജ്ജ കേരള മിഷൻ പദ്ധതിയിൽ 2022 ഓടെ ആയിരം മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ്  സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ളത്. ലക്ഷ്യം കൈവരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ ആവശ്യകത കണക്കിലെടുത്താണ് പരിശീലന പരിപാടികൾ രൂപീകരിച്ചത്. അക്ഷയോർജ്ജ,  വൈദ്യുതി വാഹനങ്ങളുടെ സാങ്കേതികവിദ്യ, സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലായി പരിശീലന പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്. തിയറി ക്ലാസ്സുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും വ്യാവസായിക സംരംഭങ്ങളിലെ  തൊഴിൽ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാഠഭാഗങ്ങൾ ഒരുക്കിയത്. അക്ഷയോർജ്ജ രംഗത്തെ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന അക്കാദമി കമ്മിറ്റിയാണ് കോഴ്‌സുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വർദ്ധിച്ചുവരുന്ന ഹരിതോർജ്ജ തൊഴിലവസരങ്ങളിൽ  ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടുക്കാനും തൊഴിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.