ആലപ്പുഴ : ഇരുകാലുകളും തളർന്ന കായംകുളം കൊപ്പാറക്കടവ് പടീറ്റതിൽ അബ്‌ദുൾ സമദിന് കരുതലേകി സാന്ത്വന സ്പർശം അദാലത്ത്. സർക്കാരിന്റെ വികലാംഗ പെൻഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അബ്‌ദുൾ സമദിന് 25000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായമായി അനുവദിച്ചത്. മന്ത്രിമാരായ ജി. സുധാകരനും, പി. തിലോത്തമനും അദാലത്തു നടക്കുന്ന വേദിയിൽ നിന്നും അബ്‌ദുൾ സമദിന്റെ അടുത്തേക്കെത്തിയാണ് ധനസഹായം അനുവദിച്ചുള്ള രേഖ കൈമാറിയത്.

43 വയസുകാരനായ അബ്‌ദുൾ സമദിന് തന്റെ മൂന്നര വയസിലാണ് പോളിയോ ബാധ മൂലം ഇരുകാലുകളുടെയും ശേഷി നഷ്ടപ്പെട്ടത്. വീട്ടമ്മയായ ഭാര്യ റജീനയോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷനെ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തനിക്ക് സാന്ത്വന സ്പർശം അദാലത്തിലൂടെ ലഭിച്ച ധനസഹായം ഏറെ വിലപ്പെട്ടതാണെന്ന് അബ്‌ദുൾ സമദ് പറഞ്ഞു.