– 80 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രഖ്യാപനം പാഴ്വാക്കല്ലെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍. പദ്ധതി പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ മുഖച്ഛായ മാറ്റി. 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവര്‍ഗ്ഗ കോളനികളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ഒരു കോടി രൂപ വീതമാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ചത്.

വീടുകളുടെ അറ്റകുറ്റപ്പണി, നടപ്പാത റോഡ് നിര്‍മ്മാണം, കുടിവെള്ള ശൃംഖല സ്ഥാപിക്കല്‍, അങ്കണവാടി, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തി. അതത് പ്രദേശത്തെ എം.എല്‍.എ മാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് കോളനികളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.