റോഡ് നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചു

മൂവാറ്റുപുഴ: എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 6-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കല്ലൂര്‍ക്കാട് ടൗണില്‍ നിന്നും ആരംഭിച്ച് തൊടുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ കുമാരമംഗലം വരെയുള്ള റോഡിന്റെയും കല്ലൂര്‍ക്കാട് ടൗണിന്റെയും നവീകരണമാണ് നടക്കുന്നത്. കല്ലൂര്‍ക്കാട് ടൗണ്‍ മുതല്‍ പത്തകുത്തിവരെയുള്ള റോഡ് നവീകരണം അവസാനഘട്ടത്തിലാണ്. ഇതിനായി മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. പത്തകുത്തിമുതല്‍ കുമാരമംഗലം വരെയുള്ള റോഡിന്റെ നവീകരണത്തിനും കല്ലൂര്‍ക്കാട് ടൗണില്‍ കല്ലൂര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ മുതല്‍ നീറമ്പുഴ കവല വരെയുള്ള നവീകരണത്തിനുമാണ് മൂന്ന് കോടി രൂപ അനുവദിച്ചിരിക്കുന്നത്. കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റോഡ് ബിഎം ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റോഡിലെ ഓടകളുടെയും കലുങ്കുകളുടെയും നവീകരണം, ദിശാബോര്‍ഡുകളും റിഫ്‌ളക്റ്റര്‍ ലൈറ്റുകളും സ്ഥാപിച്ച് മനോഹരമാക്കും. ഇതോടൊപ്പം തന്നെ കല്ലൂര്‍ക്കാട് ടൗണിലെ റോഡിന്റെ നവീകരണവും നടക്കും. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ നാഗപ്പുഴ പള്ളിയിലേയ്ക്കും, ആയുര്‍വ്വേദ ആശുപത്രിയായ വെമ്പിള്ളില്‍ ആശുപത്രിയിലേയ്ക്കും കല്ലൂര്‍ക്കാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേയ്ക്കുമായി ദിവസേന നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. ഇടുക്കി- എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ റോഡിന്റെ നവീകരണമാണ് പൂര്‍ത്തിയാകുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.