എറണാകുളം: കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ശാരദ വലിയ ആശ്വാസത്തോടെയാണ് സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത് മടങ്ങുന്നത്. മുഖ്യ മന്ത്രിയുടെ ദുരിധാശ്വാസ നിധിയിൽ നിന്ന് 25000 രൂപയാണ് ശാരദക്കും കുടുംബത്തിനും ധനസഹായം ലഭിച്ചത്.

സ്വന്തമായി വീടില്ലാത്ത ശാരദയും കുടുംബവും കതൃക്കടവിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. ഭർത്താവും രണ്ട് മക്കളുമടങ്ങിയതാണ് ശാരദയുടെ കുടുംബം. അഞ്ചാം വയസിൽ പോളിയോ ബാധിച്ചാണ് ശാരദയുടെ കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടത്.കിഡ്നി രോഗം ബാധിച്ചു അവശ നിലയിൽ കഴിയുന്ന ഭർത്താവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ് സാന്ത്വനത്തിൻ്റെ കരങ്ങൾ ആശ്വസിപ്പിക്കാനെത്തിയത്. മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് 25000 രൂപ ധനസഹായം ലഭിച്ചത് വലിയ ആശ്വാസമാണെന്ന് ശാരദ പറയുന്നു.
അദാലത്തിലെത്തി സങ്കടങ്ങൾക്ക് ചെറുതല്ലാത്ത പരിഹാരം കാണാൻ കഴിഞ്ഞതിനാൽ നിറ കണ്ണുകളുമായി വന്ന ശാരദ മനസ് നിറഞ്ഞാണ് മടങ്ങുന്നത്.