എറണാകുളം:  ജന്മനാ ചലനശേഷിയും സംസാരശേഷിയുമില്ലാത്ത നിഖിലിനും കുടുംബത്തിനും ആശ്വാസമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത്. ചികിത്സാ ധനസഹായമായി 20,000 രൂപയാണ് അദാലത്തിൽ അനുവദിച്ചത്. പറവൂർ ചിറ്റാറ്റുകര സ്വദേശി പത്മനാഭൻ്റെ രണ്ടു മക്കളിൽ ഇളയവനാണ് നിഖിൽ. പറവൂർ പുതിയകാവ് ഗവ.വി എച്ച്എസിൽ പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയിട്ടുണ്ട് നിഖിൽ. കൂലിപ്പണിക്കാരനായ പത്മനാഭൻ്റെ ഭാര്യയ്ക്കും നല്ലൊരു തുക ചികിത്സയ്ക്കായി ചെലവാകുന്നുണ്ട്. ആശ്വാസ കിരണം പെൻഷനും നിഖിലിന് ലഭിക്കുന്നുണ്ട്.

രണ്ടാം വയസിൽ പോളിയോ ബാധിച്ച് വീൽ ചെയറിൽ കഴിയുന്ന മാഞ്ഞേലി സ്വദേശിനി ടെൽമി ആൻ്റണിക്കും സാന്ത്വന സ്പർശം. ചികിത്സാ സഹായമായി 25000 രൂപയാണ് അദാലത്തിൽ അനുവദിച്ചത്. ആസ്റ്റർ മെഡ് സിറ്റിയിലാണ് ടെൽമിയുടെ ചികിത്സ. 52 കാരിയായ ടെൽമി അവിവാഹിതയാണ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കുടുംബവീട്ടിലാണ് താമസം. സർക്കാരിൻ്റെ സഹായം ഏറെ ആശ്വാസം നൽകുന്നുവെന്ന് ടെൽമി പറഞ്ഞു.