സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള
നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍

പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സംസ്ഥാന സര്‍ക്കാര്‍ ജനകീയമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളില്‍പോലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രശ്‌ന പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. പല വകുപ്പുകളിലായി സ്വാഭാവികമായും വരുന്ന പരാതികള്‍ പരിഹരിക്കാന്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. നിയമവും ചട്ടവും നോക്കി വരുമ്പോഴേക്കും കാലതാമസം ഉണ്ടാക്കും. ആ താമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ സാധ്യമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലും പരാതി പരിഹാര അദാലത്തുകള്‍ നടക്കാറുണ്ട്. എങ്കിലും തീരാത്ത പരാതികള്‍ അവശേഷിക്കുന്നു എന്നു കണ്ടാണ് സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ അഞ്ചു ലക്ഷത്തോളം അപേക്ഷകളാണ് വന്നത്. ഇതില്‍ 80 ശതമാനത്തോളം അപേക്ഷകളും പരിഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനകീയമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് പ്രവര്‍ത്തിച്ച് പ്രശ്‌ന പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പരമാവധി പ്രശ്‌നങ്ങള്‍ അദാലത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.