തിരുവനന്തപുരം: ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കു നൽകിയിട്ടുള്ള സഹായങ്ങൾ അതിവേഗത്തിൽ അവരുടെ കൈകളിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ജാഗ്രത കാട്ടണമെന്നു സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എസ്.എം.വി. സ്‌കൂളിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിന്റെ സമാപന ചടങ്ങിൽ ഉദ്യോഗസ്ഥരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ബദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞു കലവറ നോക്കാതെ സഹായം നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.സി.എം.ഡി.ആർ.എഫിൽനിന്നടക്കമുള്ള ധനസഹായം പരമാവധി വേഗത്തിൽ അവരുടെ കൈകളിലെത്തിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധവയ്ക്കണം. അപേക്ഷകളിൽ അനുബന്ധ രേഖകൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട അപേക്ഷകനെ നേരിൽ ബന്ധപ്പെട്ട് അവ ലഭ്യമാക്കി സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ജില്ലയിൽ സാന്ത്വന സ്പർശം അദാലത്ത് വൻ വിജയമായിരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും അകമഴിഞ്ഞ സഹകരണവും പ്രവർത്തനവുമാണ് ഈ വിജയത്തിന് ആധാരം. സർക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യമായിരുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതുവഴി സാന്ത്വനമാകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.