കാസർഗോഡ്:  സംസ്ഥാനത്തിന്റെ വെദ്യുതി ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സോളാര്‍ പാര്‍ക്കില്‍ രണ്ടാമത്തെ പദ്ധതി പൈവളികെ 50 മെഗാവാട്ട് സോളാര്‍ പ്രൊജക്ട് വെള്ളിയാഴ്ച (ഫെബ്രുവരി 19) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ആര്‍ കെ സിങ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദ്ദീപ് സിങ് പൂരി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി കമറുദ്ദീന്‍ എം എല്‍ എ എന്നിവര്‍ സംബന്ധിക്കും.

പൈവളികെയിലെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് പദ്ധതി തയ്യാറായിരിക്കുന്നത്. വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യകത പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.