ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു പുറമേയാണ്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചെലവഴിക്കാൻ കഴിഞ്ഞാൽ ഇടുക്കി ജില്ലയുടെ മുഖച്ഛായ മാറും. ഈ പാക്കേജിന്റെ നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും മാസംതോറും അവലോകനം നടത്തുകയും ചെയ്യും. ഇടുക്കിയുടെ സമഗ്രവികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പാക്കേജിന് ആറ് പ്രധാന തൂണുകളാണുള്ളത്.
കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും ഉൽപ്പാദനക്ഷമത ഉയർത്തും.  മൂല്യവർദ്ധിത സംസ്‌കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം വികസിപ്പിക്കുക, ഭൗതിക സാമൂഹ്യ പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, പരിസ്ഥിതി സന്തുലനാവസ്ഥ പുനസ്ഥാപിക്കുക, ഇടുക്കി ജില്ലയുടെയും അതുവഴി സംസ്ഥാനത്തിന്റെയാകെയും പുരോഗതി ഉറപ്പാക്കുക എന്നിവയാണ് പാക്കേജിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.