മന്ത്രി ജി സുധാകരന്‍ ശിലാസ്ഥാപനം നടത്തി
മലപ്പുറം: വണ്ടൂര്‍ – നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.   എ.പി അനില്‍കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നിലമ്പൂര്‍ മുനിസിപാലിറ്റിയെയും വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 2019-20 ബജറ്റിലാണ്  പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്. 26 മീറ്ററുകളുള്ള അഞ്ച് സ്പാനുകളോട് കൂടി 130 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്.
ഒന്നര മീറ്റര്‍ നടപ്പാതയും നിലമ്പൂര്‍ ഭാഗത്ത് 140 മീറ്ററും വണ്ടൂര്‍ ഭാഗത്ത് 160 മീറ്ററും അപ്രോച്ച് റോഡ് നിര്‍മിക്കും. മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍, കാഞ്ഞിരം പാടം പ്രദേശങ്ങളിലുള്ളവര്‍ നിലമ്പൂരില്‍  എത്താന്‍ പുളിക്കലോടി വഴി 10 കിലോമീറ്ററോളമാണ്  ചുറ്റി സഞ്ചരിക്കുന്നത്.  പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്റര്‍ ആയി ചുരുങ്ങും. ഇതോടെ ജനങ്ങളുടെ ദീര്‍ഘ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീനിവാസന്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. റുബീന ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി അജ്മല്‍, എന്‍.എ കരീം, നിലമ്പൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സ്‌കറിയ പിലാംതോപ്പില്‍, ഷൈജി മോള്‍, കൗണ്‍സിലര്‍മാരായ എം ഗോപാലകൃഷ്ണന്‍, ഡെയ്‌സി ചാക്കോ, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എസ് ഹരീഷ്, അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ രാമകൃഷ്ണന്‍ പാലശ്ശേരി, അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി.കെ ഷമീര്‍ ബാബു, മമ്പാട് പഞ്ചായത്തംഗങ്ങളായ മേജര്‍ മുഹമ്മദ്, വിലാസിനി വാളോറത്ത്, വണ്ടൂര്‍ പഞ്ചായത്തംഗങ്ങളായ തസ്‌നിയ ബാബു, ഉഷ വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.