കോഴിക്കോട്:  രണ്ടു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പാക്കാനായി എന്നതാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലും വന്‍ ജനപങ്കാളിത്തമാണ് സര്‍ക്കാറിന്റെ വാര്‍ഷിക പരിപാടികള്‍ക്ക് ലഭിക്കുന്നത്. ഇത് ഭാവി പദ്ധതികള്‍ തീരുമാനിക്കുന്നതിന് നിര്‍ണയാകമാകുമെന്നും നവകേരളം കെട്ടിപ്പടുക്കുന്നതിന് ഊര്‍ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ ജനകീയ പ്രതിബദ്ധത വര്‍ദ്ധിപ്പിച്ചതായും കൂടുതല്‍ മികച്ച പ്രവര്‍ത്തനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന ഈയവസരത്തില്‍ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റുകള്‍ എതിര്‍ക്കപ്പെടണം എന്നാല്‍ അതിനിടയ്ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വില കുറച്ചു കാണാന്‍ ഇട വരരുതെന്നും ചടങ്ങില്‍ ഉപഹാരവിതരണം നടത്തിയ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

എതിര്‍ക്കുന്നവരോട് മത്സരിക്കുകയല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും കാര്‍ഷിക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

എ.പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ നാസര്‍, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി ഹമിദ്, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.വി നവീന്ദ്രന്‍, ഐ.എന്‍.എല്‍. ദേശീയ നിര്‍വ്വാഹാകസമിതി അംഗം അഹമ്മദ് ദേവര്‍ കോവില്‍, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധൂസൂദനന്‍ എന്നിവര്‍ സംസാരിച്ചു.