വിവിധ തരം തീറ്റപ്പുല്ലുകളുടെ പ്രദര്‍ശനമൊരുക്കി ക്ഷീരവികസന വകുപ്പ് . കന്നുകാലികര്‍ക്ക് ആവശ്യമായ സമീകൃത തീറ്റപ്പുല്ലുകളുടെ പ്രദര്‍ശനം ജനങ്ങള്‍ പുതുമയോടെയാണ് വീക്ഷിക്കുന്നത്. നാടനും വിദേശിയുമടക്കം ഇരുപത് തരം തീറ്റപ്പുല്ലുകളാണ് ജനകീയം 2018ല്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
കന്നുകാലികള്‍ക്ക് ആവശ്യമായ ഭക്ഷണമേതെന്ന കാര്യത്തില്‍ കര്‍ഷകരെ ബോധവത്കരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. പുല്ലു മാത്രം നല്‍കിയാല്‍ പശുക്കള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കില്ല. പുല്ലിനൊപ്പം നാടന്‍ പയര്‍ വള്ളികളും മറ്റു നാടന്‍ സസ്യയിനങ്ങളും നല്‍കിയാല്‍ പശുക്കള്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാം. എന്നാല്‍ ഇതില്‍ നാടന്‍ പുല്ലുകള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ കര്‍ഷകര്‍ ഇപ്പോഴും അജ്ഞരാണ്.  ഇതിനൊരു പരിഹാരം കാണുന്നതിനാണ് വകുപ്പ് ശ്രമിക്കുന്നത്.  വിദേശയിനം പുല്ലുകളായ ഗാംബ ഗ്രാസ്, സെന്‍ അഗസ്ത, ആസ്‌ട്രേ ലിയന്‍ നേപ്പിയര്‍ തടങ്ങിയവ കൂടാതെ പീലി വാഗ, മക്കച്ചോളം, മുരിങ്ങ ,കറുക തുടങ്ങിയ നാടന്‍ പുല്ലുകളും പ്രദര്‍ശനത്തിനുണ്ട്. പണ്ടുകാലത്തെ കാലിത്താഴുത്തിന്റെയും ആധുനിക കാലിത്തൊഴുത്തിന്റെയും പ്രദര്‍ശനവും വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ മാതൃക അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം അടുത്തറിയുന്നതിന് ഉപകരിച്ചു. കേരളത്തില്‍ പല പ്രദേശങ്ങളിലും കൂളറിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിനാണ് ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ ഉപയോഗിക്കുന്നത്. പല സംഭരണ യൂണിറ്റുകള്‍ക്കും സംയുക്തമായി ഒരു കൂളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. സംഭരിക്കുന്ന പാല്‍ എത്ര സമയം വേണമെങ്കിലും ഇത്തരത്തില്‍ സൂക്ഷിച്ച് വയ്ക്കാം. നിലവില്‍ പാമ്പാക്കുടയില്‍ ഇതിന്റെ സേവനം ലഭിക്കുന്നുണ്ട്.
 ഫാം ടൂറിസത്തിന്റെ മാതൃകയും ശ്രദ്ധേയമായി. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ ഒന്നാണ് ഫാം ടൂറിസം. എങ്ങനെ ഫാം ടൂറിസം ഒരുക്കാം എന്നതിന്റെ രൂപരേഖ വകുപ്പിന്റെ പ്രദര്‍ശനത്തിലൂടെ ലഭിക്കും. കന്നുകാലികളെ കൂടാതെ വിവിധയിനം പക്ഷികളെയും ഫാം ടൂറിസത്തില്‍ ഉപയോഗിക്കാം. കൂടാതെ ഇവയുടെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംസ്‌കരണ യൂണിറ്റുകളുടെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.