പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച ജില്ലയിലെ ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് നേരിട്ട് വിലയിരുത്തി. പാലക്കാട് താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന സ്ക്വാഡുകളുടെ പ്രവർത്തനമാണ് ജില്ലാ കലക്ടർ നേരിട്ടെത്തി വിലയിരുത്തിയത്. പരിശോധനയുടെ ഭാഗമായി രണ്ടിടങ്ങളിൽ നിന്ന് എട്ട് ലക്ഷം രൂപ പിടിച്ചെടുത്ത പവർഗ്രിഡ് സ്പെഷ്യൽ തഹസിൽദാർ സുഷമയുടെ നേതൃത്വത്തിലുള്ള പാലക്കാട് സ്റ്റാറ്റിക് സർവൈലൻസ് ടീമിനെ ജില്ലാ കലക്ടർ അഭിനന്ദിച്ചു. സ്ക്വാഡുകളുടെ വാഹന പരിശോധന സംബന്ധിച്ച രജിസ്റ്റർ പരിശോധിച്ച് ജില്ലാ കലക്ടർ സംതൃപ്തി രേഖപ്പെടുത്തി. അസിസ്റ്റന്റ് കലക്ടർ ഡി.ധർമ്മലശ്രീ, ജില്ലാ ഫിനാൻസ് ഓഫീസർ വി. ആർ. സതീശൻ, ഐ.ടി നോഡൽ ഓഫീസർ ശിവപ്രസാദ്, ഇലക്ഷൻ അസിസ്റ്റന്റ് പി എ ടോംസ് എന്നിവർ അനുഗമിച്ചു.