കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ഓഫീസും മീഡിയ നിരീക്ഷണ കേന്ദ്രവും ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീഷ് കുമാര്‍, സഞ്ജയ്പോള്‍ എന്നിവര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിരീക്ഷകരോടൊപ്പമുണ്ടായിരുന്നു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ് എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കെ.സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.
അച്ചടി, ദൃശ്യശ്രാവ്യ, സാമൂഹിക മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകള്‍ മീഡിയ മോണിറ്ററിങ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി തേടാത്ത ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍, സ്ഥാനാര്‍ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍, പരസ്യങ്ങള്‍, ഏതെങ്കിലും . ജാതി മത വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ അരുത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് നടപടി സ്വീകരിക്കും. സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ അഡ്മിന്‍ ആയിട്ടുള്ള ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, എഫ്എം റേഡിയോകള്‍ എന്നിവയെല്ലാം എംസിഎംസി സെന്ററില്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും.