പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിര്‍വഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ മുഖാന്തിരം അര്‍ഹരായവര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലെത്തുന്നതിനായി വീല്‍ചെയര്‍, റാമ്പ് സൗകര്യമൊരുക്കും. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് ചെയ്യാന്‍ സഹായിക്കാനും അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് അതത് പഞ്ചായത്തുകളുടെ മേല്‍നോട്ടച്ചുമതല.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി വിഭാഗക്കാരില്‍ പോസിറ്റീവായവര്‍, രോഗലക്ഷണമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സൗകര്യവും അനുവദിക്കും. ഇക്കൂട്ടര്‍ക്ക് അവസാന മണിക്കൂറിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.