തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുമായി സജ്ജീകരിച്ച സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. നാളെ (30 മാർച്ച്) വൈകിട്ട് അഞ്ചിന് ഈ വിഭാഗത്തിലുള്ളവരുടെ പോസ്റ്റൽ വോട്ടെടുപ്പ് അവസാനിക്കും.
അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരും വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ഡ്യൂട്ടിയിലുള്ളവരുമായ ജീവനക്കാർക്കായാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഇക്കുറി പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയത്. ഇതിനായി അപേക്ഷ നൽകിയവരിൽ അർഹരായവരായ സമ്മതിദായകർക്ക് ഇന്നും നാളെയും(മാർച്ച് 29, 30) കൂടി രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
പോസ്റ്റൽ ബാലറ്റിനുവേണ്ടി നൽകിയ അപേക്ഷകൾ അതതു വരണാധികാരികൾ പരിശോധിച്ച് അർഹരായവരെ എസ്.എം.എസ്. മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫിസർ മുഖേനയോ ബി.എൽ.ഒ. മുഖേനയോ തപാൽ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റൽ വോട്ടിങ് സെന്റർ സംബന്ധിച്ച വിവരങ്ങളും അറിയിക്കും. ഇത്തരത്തിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. ഇവർക്ക് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല
വോട്ട് രേഖപ്പെടുത്തുന്നതിന് എത്തുന്ന ജീവനക്കാർ അവരവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽനിന്നു ലഭിക്കും. സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങും പുരോഗമിക്കുകയാണ്. പ്രത്യേക പോളിങ് ടീം ഇവരുടെ വീടുകളിൽ നേരിട്ടെത്തിയാണു പോസ്റ്റൽ വോട്ടിനു സൗകര്യമൊരുക്കുന്നത്.