കാസർഗോഡ്: ജില്ലയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു. നിലവിൽ 200 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു.

ഇതിൽ 1100 പേരുടെയും രോഗം ഭേദമായി. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളായാണ് പ്രധാനമായും ഇവിടെ ചികിൽസിക്കുന്നത്. 12 ഓളം ഐസിയു ബെഡുകളും 70 ഓളം സെൻട്രലൈസ്ഡ് പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 70 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്.

ഒരു കണ്ടെയ്‌നറിൽ 4 ബെഡ് എന്ന കണക്കിലാണ് 540 പേർക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാൽ ഓഫീസ് സംവിധാനം, ലബോറട്ടറി, ഫാർമസി, ഫാർമസി സ്റ്റോർ, ജീവനക്കാരുടെ താമസം എന്നിവക്ക് വേണ്ടി കണ്ടെയ്‌നറുകൾ നീക്കി വെക്കേണ്ടതുണ്ട്. ഐസിയു വാർഡുകൾ സജ്ജീകരിക്കുമ്പോൾ ഒരു കണ്ടെയ്‌നറിൽ 3 ബെഡുകൾ മാത്രമേ ഒരുക്കാൻ സാധിക്കൂ.

ബെഡുകളുടെ അകലം ഇൻഫെക്ഷൻ കൺട്രോളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് 150 ബെഡുകൾ കൂടി ഒരുക്കാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിലെ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയിൽ തടസ്സമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.