ഫാക്ട് നാല് ഓക്സിജൻ ജനറേറ്ററുകൾ നിർമിച്ചു നൽകും

എറണാകുളം: കോവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോൾ ജില്ലയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാകുന്നു. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. നിലവിൽ മൂന്ന് ടൺ ഓക്സിജനാണ് പ്രതിദിനം ജില്ലയിൽ ആവശ്യമായി വരുന്നത്. ബിപിസിഎല്ലിൽ നിന്നും 2 ടൺ, കെ എം എം ല്ലിൽ നിന്നും ഒരു ടൺ ഉൾപ്പെടെയും ജില്ലയിലെ സ്വകാര്യ ഗ്യാസ് ഏജൻസികളിൽ നിന്നും അത്യാവശ്യ ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി, സിയാൽ, പി വി എസ് എന്നീ കോവിഡ് ട്രീറ്റ്മെന്റ് സെന്റെറുകളിൽ ലിക്വിഡ് ഓക്സിജൻ ആണ് ഉപയോഗിക്കുന്നത്. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം എന്നിവിടങ്ങളിൽ ഓക്സിജൻ സിലിണ്ടർ സംവിധാനവും പൂർണ്ണ സജ്ജമാണ്.

ജില്ലയിലെ എഫ് എൽ ടി സി കളിലും നിരീക്ഷണ കേന്ദ്രങ്ങളിലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ സംവിധാനവും ഉപയോഗത്തിലുണ്ട്. കൂടാതെ ഫാക്ട്
നാല് ഓക്സിജൻ ജനറേറ്ററുകൾ നിർമിച്ചു നൽകും.

കോവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സീമീറ്ററുകൾ ഉൾപ്പെടെ ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ ഡെസ്‌ക്‌ടോപ്പ് പള്‍സ് ഓക്‌സീമീറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.