ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിച്ച് മുന്നേറിയ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിരവധി വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റിയ ആര്‍ദ്രം പോലുള്ള പദ്ധതികളും അതുല്യമായ നേട്ടങ്ങളാണ്. സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയതും ഭവനരഹിതര്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മിച്ചു നല്‍കിയതും എടുത്തു പറയേണ്ടവയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കോഴിക്കോട് നിപ പനി ബാധിച്ചവരെ പരിചരിച്ച ലിനി മരണമടഞ്ഞതിനെ തുടര്‍ന്ന് ആ കുടുംബത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അടിയന്തരമായി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കുണ്ടായ വലിയ നഷ്ടത്തിലും ആശ്വാസം പകര്‍ന്നു.
സമയബന്ധിതമായി പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചതായി പരിപാടിയുടെ അധ്യക്ഷനായ മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ദേവദാസ്, കൗണ്‍സിലര്‍ പാളയം രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.