ഇടുക്കി:  നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദദേവി. വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ പരിശീലന പരിപാടികള്‍ നടന്നുവരുകയാണ്. കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് എന്‍കോര്‍. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍കോറിന്റെ പരിശീലന പരിപാടിയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നു.

പോസ്ററല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടേണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. ഇ.വി.എം. പൂര്‍ണമായി എണ്ണി രേഖപ്പെടുത്തിയ ശേഷമായിരിക്കും അതിനോട് പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ചേര്‍ക്കുക. ഫലപ്രഖ്യാപനം കഴിവതും നേരത്തെയാക്കാന്‍ ടേബിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പോസ്റ്റല്‍ ബാലറ്റിനുള്ള ടേബിളുകളും കൂട്ടിയിട്ടുണ്ട്.

ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി 5 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ദേവികുളം (88) മണ്ഡലത്തില്‍ മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. പതിനഞ്ചു ടേബിളുകളിലായി 17 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് നാലു റൗണ്ടുകളുമാണുള്ളത്.

ഉടുമ്പഞ്ചോല (89) മണ്ഡലത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. പതിനെട്ടു ടേബിളുകളിലായി 13 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ആറു റൗണ്ടുകളുമാണുള്ളത്.

തൊടുപുഴ (90) മണ്ഡലത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് വോട്ടെണ്ണുന്നത്. 18 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് 10 റൗണ്ടുകളുമാണുള്ളത്.

ഇടുക്കി (91) മണ്ഡലത്തില്‍ പൈനാവ് എംആര്‍എസ് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. 16 ടേബിളുകളിലായി 18 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ആറു റൗണ്ടുകളുമാണുള്ളത്.

പീരുമേട് (92) മണ്ഡലത്തില്‍ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. 18 ടേബിളുകളിലായി 15 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് നാലു റൗണ്ടുകളുമാണുള്ളത്.

കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സെര്‍വര്‍ വീതവും ഓരോ ഹാളിലും ആറു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും കാണും. ഹാളിന്റെ വലിപ്പം അനുസരിച്ചാണ് ടേബിളുകള്‍ ക്രമികരിച്ചിരിക്കുന്നത്. കൂടാതെ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയവ ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് പിപിഇ കിറ്റും നല്‍കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.