പാലക്കാട് : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയിൽ രോഗവ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി, കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കൽ എന്നിവ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തതായി ജില്ലാ കലക്ടർ അറിയിച്ചു.
1. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നതിനു നിലവിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും ജില്ലയിലെ രോഗവ്യാപനത്തിന്റെ തോത് ഉയർന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇത്തരം കടകൾ പ്രവർത്തിക്കുന്നത് നിരോധിച്ചു.
2.അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കൽ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച വില പ്രകാരമാണ് വിൽക്കുന്നതെന്നും
ഇവയുടെ ഗുണനിലവാരം ഉറപ്പാക്കാനും പാലക്കാട് ഡ്രഗ്സ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിർദ്ദേശങ്ങൾ
3. അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
4. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്തുന്നവരുടെ വിവരങ്ങൾ അതാത് ദിവസം തന്നെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറണം.
5. കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളവർ സമ്പർക്കത്തിൽ ഏർപ്പെടുകയും രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നത് തടയാൻ കോവിഡ് ടെസ്റ്റ് നടത്തി റിസൾട്ട് വരുന്നത് വരെ ടെസ്റ്റിന് വിധേയനായ വ്യക്തി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന നിർദ്ദേശം നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം.
6. മെഡിക്കൽ ഷോപ്പുകളിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങുന്ന കോവിഡ് ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങൾ മെഡിക്കൽ ഷോപ്പ് അധികൃതർ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകുന്നതിനുള്ള നിർദ്ദേശം ഫാർമസിസ്റ്റ് അസോസിയേഷന് നൽകാൻ നടപടി എടുക്കണം.
7. നിർഭയ ഷെൽട്ടർ ഹോമിലെ മുഴുവൻ പേരിലും കോവിഡ് ടെസ്റ്റ് നടത്താനും പോസിറ്റീവായ വരെ അനുയോജ്യമെങ്കിൽ അവിടെ തന്നെ ചികിത്സിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, എ ഡി എം എൻ.എം മെഹറലി എന്നിവരും പങ്കെടുത്തു.