തൃശ്ശൂർ: രണ്ടാഴ്ചക്കാലമായി അപകടം പറ്റിയ കാലിൽ പുഴുവരിച്ചു കിടന്നിരുന്ന അനാഥനായ നടവരമ്പ് സ്വദേശി സുബ്രഹ്മണ്യന് കൈത്താങ്ങായി എംഎൽഎ ഹെൽപ്പ് ലൈൻ. ഇരിങ്ങാലക്കുട എം എൽ എ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെൽപ്പ് ലൈനാണ് അപകടത്തിൽ പരിക്കേറ്റ കിടന്നിരുന്ന സുബ്രഹ്മണ്യന് തുണയായത്.

കാടുപിടിച്ചുകിടക്കുന്ന പഴയ താലൂക്ക് ഓഫീസിലായിരുന്നു ഇദ്ദേഹം കുറേനാളുകളായി കഴിഞ്ഞിരുന്നത്. ഇവിടെ സ്ഥിരമായി ഭക്ഷണം എത്തിച്ചു കൊടുത്തിരുന്ന വ്യക്തി തന്നെയാണ് കാലിൽ പഴുപ്പ് കയറി അനങ്ങാൻ പറ്റാതെ കിടക്കുന്ന സുബ്രഹ്മണ്യനെക്കുറിച്ച് എംഎൽഎ ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചത്. തുടർന്ന് എംഎൽഎ ഹെൽപ് ലൈന് നേതൃത്വം നൽകുന്ന ആർ എൽ ശ്രീലാൽ, പിന്റോ ചിറ്റിലപ്പിള്ളി, സായൂജ് എന്നിവർ ചേർന്ന് ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.