ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വട്ടവടയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. വട്ടവടയിലെ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തി. മേഖലയില്‍ തുടര്‍ന്നും സ്വീകരിക്കേണ്ടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടായി. ഞായറാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 201 കൊവിഡ് കേസുകളാണ് പഞ്ചായത്ത് പരിധിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 155 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. കൊട്ടാക്കമ്പൂര്‍, ഇടമണല്‍, ഊര്‍ക്കാട് എന്നിവിടങ്ങള്‍ക്ക് പുറമെ ആദിവാസി മേഖലകളിലും ചേര്‍ത്ത് 5 ഡൊമിസിലറി കെയര്‍സെന്റുകള്‍ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍സെന്റുകള്‍ ക്രമീകരിക്കുവാന്‍ അവലോകനയോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കൊവിഡ് പരിശോധനയോടും വാക്‌സിനേഷനോടും പ്രദേശത്ത് ആളുകള്‍ വിമുഖത പുലര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതലായി ഫീല്‍ഡ്തലത്തിലേക്കിറങ്ങി പരിശോധനക്കും വാക്‌സിനേഷനും സൗകര്യമൊരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ ജനപ്രതിനിധികളും ജാഗ്രതാസമതികളും ആര്‍ആര്‍ടി ഗ്രൂപ്പുകളും സഹായിക്കണം.

നിലവില്‍ വട്ടവടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ്തലത്തില്‍ ഇറങ്ങി കൊവിഡ് പരിശോധന നടത്തി വരുന്നുണ്ട്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കും. കൃത്യമായ ഇടവേളകളില്‍ അവലോകനയോഗം ചേര്‍ന്ന് നിലവിലുള്ള സാഹചര്യം വിലയിരുത്തും. പിഎച്ച്‌സി കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന വാക്‌സിനേഷന്‍ ഫീല്‍ഡ്തലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കൊവിഡ് രോഗബാധിതരായവരെ ഡൊമിസിലറി കെയര്‍സെന്ററുകളില്‍ തന്നെ പാര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനവും അവലോകന യോഗം കൈകൊണ്ടു. വട്ടവട ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാള്‍ അധ്യക്ഷത വഹിച്ചു. ദേവികുളം സബ്കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ചിത്രം: വട്ടവടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിന്നും

#vattavada
#covid19
#collectoridukki