കാസർഗോഡ്: ജില്ലയുടെ കായികമേഖലയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ അക്വാട്ടിക് അക്കാദമി ഒരുങ്ങുന്നു. നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള 48 സെന്റ് സ്ഥലത്താണ് അക്കാദമി നിര്‍മ്മിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് നഗരസഭ അധികൃതരും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ദേശീയനിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കുന്നത്.

അക്വാട്ടിക് അക്കാദമി സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി.ഡി.സജിത്ബാബു നടത്തിയ ശക്തമായ ഇടപെടലുകളെത്തുടര്‍ന്നാണ് എച്ച്.എ.എല്‍ ഫണ്ട് അനുവദിച്ചത്. പദ്ധതി എച്ച്.എ.എല്‍.അംഗീകരിച്ചു. വിശദമായി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. തുക അുവദിക്കുന്ന മുറക്ക് നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.

ജില്ലാ കളക്ടര്‍ ചെയര്‍മാനും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍, ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെയും തീരുമാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കണ്‍വീനറും കാസര്‍കോട് നഗരസഭ സെക്രട്ടറി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയുമാണ്. നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമാണ്.