ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, കാട്ടൂര്‍ മേഖലകളിലെ പുലിമുട്ടുകളുടെ നിര്‍മാണം വിലയിരുത്തി ജലവിഭവ വകുപ്പ് സെക്രട്ടറിയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) മാനേജിംഗ് ഡയറക്ടറുമായ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 11.41 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപ്പോഡ് കവചത്തോടുകൂടി 114 പുലിമുട്ടുകളാണ് ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.ഐ.ഐ.ഡി.സി. നിര്‍മിക്കുന്നത്. രണ്ടു ടണ്ണും അഞ്ചു ടണ്ണും വീതം ഭാരമുള്ള രണ്ടുതരം ടെട്രാപോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവയുടെ നിര്‍മാണ ചുമതല കെ.ഐ.ഐ.ഡി.സിക്ക് നൽകിയത്.

കരിങ്കല്ലിനു മുകളില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ടെട്രാപോഡുകള്‍ കവചമായി നിരത്തി നിര്‍മിക്കുന്ന പുലിമുട്ടുകള്‍ കടലാക്രമണം തടയാന്‍ ഏറെ ഫലപ്രദമാണ്. കരിങ്കല്ലിന്റെ ലഭ്യതക്കനുസരിച്ച് കൂടുതല്‍ പുലിമുട്ടുകള്‍ വേഗത്തില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കെ.ഐ.ഐ.ഡി.സി.