തിരുവനന്തപുരം: കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ഇനി എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രി. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കോവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 40 കിടക്കകളുള്ള ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
ഒരു ഫിസിഷ്യൻ അടക്കം അഞ്ചോളം ഡോക്ടർമാരുടേയും പത്തു നഴ്‌സിങ് സ്റ്റാഫിന്റെയും സേവനം ഇവിടെയുണ്ടാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി പറഞ്ഞു. 24 മണിക്കൂർ ആംബുലൻസ്, ഇടതടവില്ലാത്ത കുടിവെള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു കോവിഡ് പോസിറ്റിവ് കേസ് പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണു സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറച്ചുകൊണ്ടുവരണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ലിസി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിൻഷ ബി. ഷറഫ്, കെ. ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. റാസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.