കാസർഗോഡ്: ലോക്ഡൗണില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ ‘ഹോമര്‍’ പദ്ധിയക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ആവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കുവാനായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച നൂതന പദ്ധതിയാണ് ‘ഹോമര്‍'(കുടുംബശ്രീ വാതില്‍പ്പടി സേവനം). സംസ്ഥാനതലത്തില്‍ കാസര്‍കോട് ജില്ലയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത. ആദ്യഘട്ടത്തില്‍ ജില്ലയില്‍ മംഗല്‍പാടി, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
വാതില്‍പ്പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുവാനുള്ള അവസരവും ലഭിക്കും. ആദ്യഘട്ടത്തില്‍ രണ്ട് ഹോംഡെലിവറി ഏജന്റുമാര്‍ അടങ്ങുന്ന ഒരു ഒരു സംഘമാണ് അവശ്യ സേവനങ്ങള്‍ വീടുകളിലെത്തിക്കുക. ഹോംഡെലിവറി ഏജന്റുമാരുടെ വാട്‌സാപ്പ് നമ്പര്‍ വഴി ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ ബുക്ക് ചെയ്യാം. തുടര്‍ന്ന് ഗൂഗിള്‍ പേ, ഫോണ്‍ പേ, എന്നീ സംവിധാനങ്ങളിലൂടെയോ നേരിട്ടോ പണം നല്‍കാം.
ചെറുവത്തൂരില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി. സുരേന്ദ്രന്‍ അധ്യക്ഷനായി. കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് പഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള, സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ വി. വി. റീന എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയില്‍ ആരംഭിച്ച വാതില്‍പ്പടി സേവനം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി. എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ് അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭ സെക്രട്ടറി കെ. മനോഹര്‍, മെമ്പര്‍ സെക്രട്ടറി എ. ആര്‍. അജീഷ്, അക്കൗണ്ടന്റ് സജിത എന്നിവര്‍ സംസാരിച്ചു.
മംഗല്‍പ്പാടി പഞ്ചായത്തില്‍ ഹോമര്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുശീല, മെമ്പര്‍ സെക്രട്ടറി ദീപ്‌തേഷ്, അക്കൗണ്ടന്റ് സുരേഖ എന്നിവര്‍ പങ്കെടുത്തു