തൃശൂർ:പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ. രാജൻ. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ജില്ലാതല പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കമ്പോള സാധ്യതകളാണ് പ്രകൃതി ചൂഷണം വർധിപ്പിച്ചത്. ഭൂമിയുടെ കൈവശക്കാർ മാത്രമാണ് മനുഷ്യൻ.

ഭൂമിയെ എങ്ങനെ ചൂഷണം ചെയ്യണമെന്നതിന്റെ കലണ്ടർ തയ്യാറാക്കാനാണ് ആധുനിക മുതലാളിത്തത്തിന്റെ ശ്രമം. അതിനെ ചെറുത്ത് പ്രകൃതിയെ പവിത്രമായി നിലനിർത്തി വരും തലമുറകൾക്ക് സമർപ്പിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ഒരു കോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയിലൂടെ മൂന്നര മനുഷ്യന് ഒരു മരം എന്ന സങ്കൽപ്പമാണ് വളർത്തി എടുക്കുന്നത്. നൂറ് നാട്ടു മാന്തോപ്പുകൾ സൃഷ്ടിക്കുന്നതിലൂടെ അഭിമാനകരമായ നേട്ടത്തിലേക്ക് സംസ്ഥാനം എത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിയുടെ വിഭവങ്ങളെ പുനരാവിഷ്കരിക്കണ്ടേതിന്റെ ആവശ്യകത ഏറെയാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനാകണം പ്രാധാന്യം നൽകേണ്ടതെന്നും കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബു പറഞ്ഞു. മാടക്കത്തറ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ന്യൂട്രി സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.രവി , മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ജനപ്രതിനിധികളായ പി.എസ് വിനയൻ, സുമിനി കൈലാസ്, സോഫി സോജൻ, സർവ്വകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ജിജു പി. അലക്സ്, ജില്ലാ കൃഷി ഓഫീസർ ടി.വി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.