* ഹോം ക്വാറൻറീനിലുള്ളവർക്ക് സാധനങ്ങളും മരുന്നും വീട്ടിലെത്തിക്കാൻ സംവിധാനം

പൊതുവിതരണകേന്ദ്രങ്ങളിൽ ഇ-പോസ് മെഷീനും പി.ഡി.എസ് സർവറുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ നേരിടാറില്ലെന്നും, സർവർ ഓതന്റിക്കേഷൻ നടത്തുന്നതിന് അപൂർവമായി തടസ്സങ്ങൾ നേരിടാറുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു.

മെഷീനും പി.ഡി.എസ് സർവറുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ നേരിടാറില്ല. ഓതൻറിക്കേഷൻ തടസ്സങ്ങൾ പരിഹരിക്കാൻ ഐ.ടി മിഷനുമായും എൻ.ഐ.സിയുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഹോം ക്വാറന്റീനിലുള്ളവർക്ക് അവശ്യസാധനങ്ങളും മരുന്നും ഓൺലൈനായി വീട്ടിലെത്തിക്കാനും കൺസ്യൂമർഫെഡ് നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഹോം ക്വാറന്റീനിലുള്ളവർ വാട്സാപ്പ് മുഖേനയും ഫോൺ മുഖേനയും ത്രിവേണി യൂണിറ്റുകളുടെ ചുമതലക്കാർക്ക് നൽകുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് 24 മണിക്കൂറിനകം പ്രത്യേക സർവീസ് ചാർജില്ലാതെ വീടുകളിൽ എത്തിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ആവശ്യമായ മരുന്നുകൾ ടെലിഫോൺ മുഖേന ഓർഡർ ലഭിക്കുന്ന മുറയ്ക്ക് അതത് മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ വീടുകളിൽ എത്തിക്കുന്നുണ്ട്.

മൊബൈൽ ത്രിവേണികൾ ഉപയോഗിച്ച് ഹോം ക്വാറന്റീനിലുള്ളവർക്ക് വീടുകളിൽ സാധനമെത്തിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കൺസ്യൂമർഫെഡിന്റെ ഓൺലൈൻ സൈറ്റിൽ ആവശ്യമായ സാധനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് 24 മണിക്കൂറിനകം ചെറിയതോതിലുള്ള ഡെലിവറി ചാർജിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഓൺലൈൻ വ്യാപാരം മറ്റുള്ള ജില്ലകളിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.