കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സാ സൗകര്യങ്ങളുമായി സർക്കാർ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറയ്ക്കുന്നതിനും അതിജീവിക്കുന്നതിനുമായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാലും പട്ടികവർഗ ജനസംഖ്യ ധാരാളമായുള്ള മേഖലകൾ ഉള്ളതിനാലും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. ട്രൈബൽ മേഖലകളിൽ മുൻഗണനാക്രമം ഇല്ലാതെ വാക്സിനേഷൻ നടത്തുന്നതിനാൽ നല്ലൊരു ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തെ മുന്നിൽക്കണ്ട് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. പ്ലാച്ചിമടയിലെ കോവിഡ് ചികിത്സാകേന്ദ്രം യാഥാർഥ്യമാക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഏറെ ശ്രമങ്ങൾ നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

വിവാഹം, മരണം തുടങ്ങിയ ഒരു വിധത്തിലുള്ള ഒത്തുകൂടലുകളും ഉണ്ടാകരുത്. ഓരോരുത്തരും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓർമിപ്പിച്ചു. വീടുകളിലും ഓഫീസുകളിലും ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാൻ ആർക്കെങ്കിലും ഒരാൾക്ക് പോസിറ്റീവ് ആയാൽ ഉടനെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറി സമ്പർക്കം ഒഴിവാക്കണം. രോഗത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങൾ എല്ലാ രീതിയിലുള്ള മുൻകരുതലുകളും കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.