വായന കേവലം വ്യക്തിപരമായ അനുഭവമല്ലെന്നും അതിന് സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പശ്ചാത്തലമുണ്ടെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വിമോചനത്തിനുള്ള ഉപകരണമാണ്. ജാഗ്രതപ്പെടുത്തുന്ന, ഉണർത്തുന്ന വായനയാണ് വിമോചനത്തിന്റെ ആയുധമായി മാറുന്നത്. ഇത്തരത്തിൽ സമൂഹത്തെ ഉണർത്തുന്ന വായന വളർത്തുന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. സാക്ഷരത പ്രസ്ഥാനത്തിനും വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രന്ഥശാല സംഘം സ്ഥാപകനായ പി. എൻ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹം രൂപീകരിച്ച കാൻഫെഡ് സാക്ഷരത രംഗത്ത് വലിയ മാതൃക സൃഷ്ടിച്ചു. ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച് ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് അദ്ദേഹം വഹിച്ചിരുന്നതായി സ്പീക്കർ അനുസ്മരിച്ചു.
പി.എൻ പണിക്കരെ പോലെതന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനും വിപുലീകരിക്കുന്നതിനും വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഐ വി ദാസ്. കേരളത്തിൽ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയിലും ബഹുജന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ഗ്രന്ഥശാലാപ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാറ്റത്തിൽ പ്രധാന ചാലകശക്തിയായാണ് ഗ്രന്ഥശാല പ്രസ്ഥാനം പ്രവർത്തിക്കുന്നത്. മാനവിക മൂല്യങ്ങൾ സൃഷ്ടിക്കുന്നതിനും വായന സഹായിക്കും. വായന പുതിയ തലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് വായന വായനയെ കൂടുതൽ അനായാസകരമാക്കുന്നു. അതേസമയം ഡിജിറ്റൽ ഡിവൈഡ് വായനയിൽ അസമത്വം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള സാധ്യതകൾ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ തേടണമെന്നും ആദിവാസി മേഖലകളിൽ മൊബൈൽ ലൈബ്രറി തുടങ്ങിയ ആശയങ്ങൾ പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈനായി നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.കെ ജയപ്രകാശ്, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. സുധാകരൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, താലൂക്ക് സെക്രട്ടറിമാർ, വായനശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.