– ആലപ്പുഴ നഗരസഭയുടെ പൊന്നോണ തോട്ടത്തിൽ കൃഷിയിറക്കി

ആലപ്പുഴ: വിഷം ഭക്ഷിക്കാനും രോഗികളാകാനും മനസില്ലെന്ന് മലയാളി തീരുമാനിച്ചാൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ വൻ വർദ്ധന ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ നഗരസഭയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പൊന്നോണ തോട്ടത്തിലെ പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറി വിപണി ഉണരുന്ന സമയമാണ് ഓണക്കാലം. പുറത്തുനിന്ന് വരുന്ന പച്ചക്കറികളിൽ നല്ലൊരു ശതമാനം വിഷം കലർന്നതാണ്. വിഷം കലർന്ന ഭക്ഷണം ഒഴിവാക്കാനാവശ്യമായ ഇടപെടലുകൾ സർക്കാരും കൃഷിവകുപ്പും ചേർന്ന് നടപ്പാക്കുന്നുണ്ട്. ഐ.സി.എം.ആർ. പഠനങ്ങൾ അനുസരിച്ച് ഒരു ദിവസം ഒരാൾ ശരാശരി 300 ഗ്രാം പച്ചക്കറികൾ കഴിക്കണമെന്നാണ്. എന്നാൽ മലയാളികൾ 160 ഗ്രാം പച്ചക്കറി മാത്രമാണ് കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷക മൂല്യങ്ങൾ ലഭിക്കാത്തതും വിഷം കലർന്ന പച്ചക്കറി കഴിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും മറികടക്കുന്നതിനായി കിടപ്പുരോഗികൾ ഒഴികെ എല്ലാവരും ദിവസവും അര മണിക്കൂറെങ്കിലും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 99 ശതമാനം ആളുകൾക്കും ഇതു സാധിക്കും. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നിട്ട് ഇറങ്ങണമെന്നും കൃഷിവകുപ്പും സർക്കാരും വേണ്ട സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ ഓഫീസ് അങ്കണത്തിനു സമീപത്തെ ഒരേക്കർ പുരയിടമാണ് കൃഷിക്കായി ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നഗരസഭയുടെ നേതൃത്വത്തിൽ മാതൃക തോട്ടം ഒരുക്കുന്നത്. ജൈവ വള പ്രയോഗവും ജൈവ കീടനാശിനിയും തുള്ളി നനയും ഉപയോഗിച്ചാണ് കൃഷി. ഇവിടത്തെ കൃഷിയുടെ ചിലവ് നഗരസഭാംഗങ്ങളും ജീവനക്കാരും തൊഴിലാളികളും ചേർന്നാണ് വഹിക്കുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉത്പ്പാദന മേഖലയിലെ പ്രധാന ഇനമാണ് കരകൃഷി. 52 വാർഡുകളിലും തോട്ടങ്ങളാരംഭിക്കുകയാണ് ലക്ഷ്യം.

എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ പരിധിയിലെ മികച്ച കർഷകരെ എ.എം. ആരിഫ് എം.പി. ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള വിത്തുവിതരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. ആലപ്പുഴ നഗരസഭ ജീവനക്കാരൻ എച്ച്. നവാസ് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സർവീസ് അവസാനിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന്റെ രേഖ കൃഷിമന്ത്രിക്കു കൈമാറി.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. വിനീത, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ സെക്രട്ടറി ബി. നീതുലാൽ, എ.എഫ്.ഓ. സീതാരാമൻ, നഗരസഭ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.