കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു. വരും ദിവസങ്ങളില്‍ മരം മുറിച്ചു മാറ്റുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും ബൈപ്പാസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.

പേരാമ്പ്ര നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കേരള സര്‍ക്കാര്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന പ്രാവര്‍ത്തികമാക്കുന്ന പേരാമ്പ്ര ബൈപ്പാസ് 47.29 കോടി രൂപയ്ക്കാണ് നിര്‍മ്മിക്കുന്നത്. 18 മാസമാണ് നിര്‍മ്മാണ കാലാവധിയെങ്കിലും ഒരു വര്‍ഷത്തിനകം ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എല്‍.സി.സി അധികൃതര്‍ പറഞ്ഞു.

അവലോകന യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷീജ ശശി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശശി കുമാര്‍ പേരാമ്പ്ര, വാര്‍ഡ് മെമ്പര്‍മാരായ സല്‍മ, ജോന, വിനോദ് തിരുവോത്ത്, മുന്‍ എംഎല്‍എ എ.കെ.പത്മനാഭന്‍ മാസ്റ്റര്‍, എ.കെ.ബാലന്‍, ആര്‍.ബി.ഡി.സി, യു.എല്‍.സി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.