തൃശ്ശൂർ: ജൂലൈ ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ വിശ്രമ കാലത്തിന് തയ്യാറെടുക്കുകയാണ് ഗുരുവായൂരിലെ ആനകൾ. ഗുരുവായൂർ ദേവസ്വം ആനകൾക്ക് എല്ലാവർഷവും നൽകിവരുന്ന സുഖചികിത്സയാണ് ജൂലൈയിൽ ആരംഭിക്കുന്നത്. 45 ആനകൾക്കാണ് സുഖചികിത്സ തുടങ്ങുന്നത്.  ആയുർവേദ അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേക ആഹാരക്രമത്തോടെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃത ആഹാരമാണ് സുഖചികിത്സാ കാലയളവിൽ ഇവർക്ക് നൽകുക.

ആനകളെ വേണ്ടവിധം കഴുകിത്തുടച്ച് വൃത്തിയാക്കിയ ശേഷമാണ് ഭക്ഷണം. 4050 കിലോ അരി, 1350 കിലോ ചെറുപയർ/മുതിര, 1350 കിലോ റാഗി, 135 കിലോ അഷ്ടചൂർണം, 337.5 കിലോ ചവനപ്രാശം, 135 കിലോ മഞ്ഞൾപൊടി, ഷാർക്കോഫെറോൾ, മിനറൽ മിക്സ്ചർ, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇനങ്ങൾ.ആന ചികിത്സാ വിദഗ്ധരായ ഡോ. കെ സി പണിക്കർ, ഡോ. പി ബി ഗിരിദാസ്, ഡോ. എം എൻ ദേവൻ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്റിനറി സർജൻമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.