കോഴിക്കോട് : നിപ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ജീവന്‍ പണയം വെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും മറ്റും മുന്നില്‍ നില്‍ക്കുകയും അപകടകരമായ വൈറസ് ഭീതി എത്രയും വേഗത്തില്‍ ഇല്ലാതാക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത എല്ലാവരെയും ആദരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല. ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കും.
നിപയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകന്നതായും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും എന്നാലും ജൂണ്‍ അവസാനം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയില്‍ ഇതുവരെ 18 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ 16 പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളെ ഇന്നും (ജൂണ്‍ 11), മറ്റൊരാളെ 14 നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി പരിശോധിച്ച 317 കേസുകളും നെഗറ്റീവാണ്. സമ്പര്‍ക്ക ലിസ്റ്റില്‍ 2649 പേരാണ് ഉണ്ടായിരുന്നത്. നിരീക്ഷണ സമയപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ 1219 പേരെ ഒഴിവാക്കി. ഇനി പട്ടികയില്‍ അവശേഷിക്കുന്നത് 1430 പേരാണ്. 12-ാം തിയ്യതിയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് വ്യാപനം തടുന്നതിന് തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ വകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു. കൂട്ടായ്മയുടെ വിജയമാണിതെന്ന് യോഗം വിലയിരുത്തി.
 തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, സി.കെ നാണു, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, പാറക്കല്‍ അബ്ദുള്ള, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി. അരുണ്‍കുമാര്‍, എ.ഡി.എം. ടി.ജനില്‍കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.