ആലപ്പുഴ: എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസൻസ് എടുക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ബുധനാഴ്ച രാവിലെ ഹൗസ് ബോട്ട് ഉടമകളുമായി പോര്‍ട്ട് ഓഫീസിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷന്‍, ലൈസന്‍സ് എടുക്കുന്നതിനുള്ള തടസ്സങ്ങൾ പരിശോധിക്കും. വളരെ പാവപ്പെട്ട ചെറിയ ബോട്ട് ഉടമകളുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.
ഹൗസ് ബോട്ട് ഉടമകൾക്ക് ഇൻഷുറൻസ് എടുക്കുന്നതിന് നിലവിൽ ഭീമമായ തുക കൊടുക്കേണ്ടി വരുന്നു. ഇവര്‍ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. സാഗർമാല പദ്ധതിയിൽ മറീന പദ്ധതി ആലപ്പുഴ തുറമുഖത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ആലപ്പുഴ തുറമുഖത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം, അഡ്വഞ്ചർ വാട്ടർ സ്പോർട്സ്, ഡോക്കിങ് യാ‍ഡ്സ് തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. ഹൗസ് ബോട്ടുകളിലെ അനധികൃത യാനങ്ങൾ കണ്ടുപിടിക്കുന്നതിന് ജിപിഎസ് സംവിധാനം നടപ്പാക്കും.
ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻവഴി സുഗമമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇപ്പോൾതന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ബോട്ടുകളിൽ സർക്കാർ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയത് മൂലം ചിലര്‍ക്ക് ‍രജിസ്ട്രേഷൻ എടുക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇക്കാര്യം നിയമവ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ പരിഹരിക്കാം എന്ന് പരിശോധിച്ചുവരികയാണ്. നിലവിലുള്ള ബോട്ട് ഉടമകൾക്ക് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കുന്നതിന് മരി ടൈം ബോർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് ഫീസിന്റെ കാര്യത്തിലും സർക്കാർ ചർച്ച നടത്തി തീരുമാനമെടുക്കും. നിലവിൽ ആലപ്പുഴയിൽ 786 ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 350 എണ്ണം മാത്രമാണ് ലൈസന്‍സ് പുതുക്കിയത്. ലൈസന്‍സും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഹൗസ് ബോട്ടുകള്‍ക്ക് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിശോധിച്ച് നടപടിയെടുക്കും. പോര്‍ട്ടിനോട് ചേർന്നുള്ള മുസിരിസ് പൈതൃക പദ്ധതി, പോര്‍ട്ട് മ്യൂസിയം, തുറമുഖത്ത് പഴയ കപ്പൽ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. ഹൗസ്ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും മനസ്സു കൂടി അറിഞ്ഞ് ആയിരിക്കും പദ്ധതികൾ മുന്നോട്ടുകൊണ്ടുപോവുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആര്യാടുള്ള ബോട്ട് ഡിറ്റന്‍ഷന്‍ സെന്ററിന്റെ ജോലികളും മന്ത്രി വിലയിരുത്തി.
ഹൗസ് ബോട്ടുകളിലെ സീവേജ് കളക്ഷന് 2 ബാര്‍ജറുകള്‍ വാങ്ങുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. കൂടാതെ ഉൾനാടൻ ജലാശയങ്ങളിൽ ബോട്ടുകളില്‍ പരിശോധന നടത്തുന്നതിന് സ്പീഡ് ബോട്ട് വാങ്ങുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന അഗ്നി രക്ഷാ ബോട്ടിനായി ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. മാരി ടൈം ബോര്‍ഡ് സി.ഇ.ഓ ടി.പി.സലിംകൂമാര്‍, മാരിടൈം ബോര്‍ഡ് മെമ്പര്‍ അഡ്വ.എം.കെ.ഉത്തമന്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് കെ., വിവിധ ഉദ്യോഗസ്ഥര്‍, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.