കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ജലലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി കണക്കാക്കി, ഭാവി തലമുറയ്ക്കായി ജലം സംരക്ഷിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയാണിത്.
കേരളത്തിൽ ജലലഭ്യത കുറഞ്ഞുവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നൂതനപദ്ധതിക്ക് രൂപം നൽകിയത്. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം വേനൽക്കാലത്ത് പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം നിലവിലുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിനുള്ള ആദ്യപടിയാണ് ജലബജറ്റ്.

ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു രേഖയാണ് ജലബജറ്റ്. അനാവശ്യമായി ജലം പാഴാക്കരുത് എന്ന ബോധം ജനങ്ങളിൽ വളർത്താനും, ജലം സംരക്ഷിക്കാനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു ജനകീയ പദ്ധതി കൂടിയാണിത്.
സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ (CWRDM) സഹായത്തോടെ, സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവരസാങ്കേതിക മേഖലയിലെ വിദഗ്ദ്ധരും ഉൾപ്പെടുന്ന ഒരു സമിതിയാണ് ജലബജറ്റിന് രൂപം നൽകിയത്.
1013 തദ്ദേശ സ്ഥാപനങ്ങളിൽ നീരുറവ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കി. നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ 15 ബ്ലോക്കുകളിലും 94 ഗ്രാമപഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാക്കി. എല്ലാ ജില്ലകളിലെയും ഓരോ തെരഞ്ഞെടുത്ത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ഇത് നടപ്പാക്കിയത്. ജലബജറ്റിന്റെ ഭാഗമായി വിവിധോദ്ദേശ്യ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും കാര്യക്ഷമമായ ഉപയോഗത്തിലും കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ. ഭാവി തലമുറകൾക്കായി ജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണിത്.
കരുത്തോടെ കേരളം- 46