‘സ്ഥാപന വനവത്കരണം’, ‘നഗരവനം’ പദ്ധതികൾക്ക് ജില്ലയിൽ തുടക്കം

കോഴിക്കോട്: വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനമഹോത്സവത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ‘സ്ഥാപന വനവത്കരണം’, ‘നഗരവനം’ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

വന സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ചില പ്രവർത്തനങ്ങൾ നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വളരെ ജാഗ്രതയോടുകൂടിയ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതു ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തിൽ ശക്തമായ നടപടികളുണ്ടാവും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവർ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. തൈ നടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നത് ചർച്ചചെയ്തു വരികയാണ്. അധികാര പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉറപ്പവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാലമാണിത്. ആഗോളതാപന വർദ്ധനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ജീവിതത്തെയാകെ താളംതെറ്റിച്ചിരിക്കുകയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി വനവിസ്തൃതിയുടെ അനുപാതം മികച്ച രീതിയിൽ സൂക്ഷിക്കാൻ കേരളത്തിന് കഴിയുന്നുണ്ട് എന്നത് സന്തോഷം നൽകുന്നതായി അദ്ദേഹം പറഞ്ഞു..

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി.ഷോഭിത ആശംസയർപ്പിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഫോറസ്റ്റ് കൺസർവേറ്റർമാരായ ജെ.ദേവപ്രസാദ്, എൻ.ടി.സാജൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ, കോഴിക്കോട് ടിമ്പർ സെയിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി.ഇംതിയാസ് തുടങ്ങിയവർ പങ്കെടുത്തു.