മലപ്പുറം:  ചങ്ങരംകുളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി പി. നന്ദകുമാര്‍ എം.എല്‍.എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ചങ്ങരംകുളം ഹൈവേ ജംങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  മാന്തടം മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളാണ് പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്.  ആദ്യഘട്ടത്തില്‍ മന്തടത്തു നിന്നു തുടങ്ങി ചങ്ങരംകുളം പെട്രോള്‍ പമ്പുവരെ ഭാഗങ്ങളാണ് വികസിപ്പിക്കുക.

ചങ്ങരംകുളത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പദ്ധതിയിലൂടെ ഹൈവേ ജംങ്ഷനിനോടു ചേര്‍ന്നു കിടക്കുന്ന പൊതുമരാമത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി റോഡിന് വീതി കൂട്ടും. നടപ്പാതകള്‍, ഹാന്‍ഡ് റൈലുകള്‍ എന്നിവ സ്ഥാപിക്കും. ഹൈവേ ജംങ്ഷന്റെ സൗന്ദര്യവത്കരണവും ഇതോടൊപ്പം നടപ്പാക്കും. ഹൈവേയിലെ ടാക്‌സി സ്റ്റാന്‍ഡ് എതിര്‍വശത്തുള്ള പൊതുമരാമത്തിന്റെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. ടാക്‌സി സ്റ്റാന്‍ഡ്, ട്രാവലര്‍ സ്റ്റാന്‍ഡ്, പിക്കറ്റ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ളവ പാര്‍ക്ക് ചെയ്യാന്‍ ഇവിടെ കഴിയും. കംഫര്‍ട്ട് സ്റ്റേഷനും സ്ഥാപിക്കും. ഇതു സംബന്ധിച്ച് പ്രൊജക്ടും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ എം.എല്‍.എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്ദര്‍ശനത്തില്‍ ജില്ലാ പഞ്ചായത്തംഗം ആരിഫ നാസര്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിനോജ്, പി. വിജയന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.